Sunday, April 9, 2023

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ* 


ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന ചില കുഞ്ഞുങ്ങളെ പോലെ ഞാൻ ദൈവത്തോട് കലഹിച്ചു കൊണ്ടേയിരുന്നു. "എപ്പോഴും ഓർത്തിരിക്കേണ്ട കാര്യങ്ങൾ എപ്പോഴും മറക്കുവാൻ ആരോ എന്നെ പഠിപ്പിക്കുന്നത് പോലെ." സിഎസ് ലൂയിസിന്റെ ചെറുകഥയിലെ വാക്കുകളിൽ നിന്നാണിത്.താപചാലകമായ ലോകത്തെ ചൂടാക്കി നിർത്തി, അതിൽ വീഴുമ്പോൾ തന്നെ ആവിയായി പോകുന്ന വെള്ളത്തുള്ളി കണക്കെ ക്ഷണികമാണ് ജീവിതം എന്ന് ധരിക്കാത്ത യാത്രയിലാണ് നമ്മൾ പലപ്പോഴും. ക്രിസ്തുവിൽ സ്വയം നഷ്ടപ്പെടുത്തേണ്ടവനാണ് ഞാൻ എന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. സ്വന്തം ജീവിതം നിർണയിക്കാൻ കഴിവില്ലാത്തവരായി എത്രനാൾ നാം ഇങ്ങനെ...? ആരും ആർക്കും വേണ്ടി ജീവിക്കുന്നില്ല..ഞാൻ ആർക്കോ എന്തിനോ വേണ്ടി നടിക്കുന്നു... വൈരുദ്ധ്യാത്മകമാണ് ജീവിതം. സങ്കടമുള്ള എല്ലാവരും കരയുന്നില്ലല്ലോ.? ചിരിക്കുന്ന എല്ലാവരും സന്തോഷമുള്ളവരാണോ? എന്ന ജൂഡ് എന്ന സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ ഞാൻ എന്നെ തന്നെ ജഡ്ജ് ചെയ്യുകയാണ്. സുഹൃത്തേ.... ഞാനെന്ന് എഴുതിയിടത്തെല്ലാം നീ എന്ന് കൂട്ടിച്ചേർത്തു വായിക്കുമ്പോൾ നമ്മളാണ് ദൈവത്തോട് കലഹിക്കുന്നവർ.ഇനി ഇങ്ങനെ പോരാ...ദൈവം കൂടെയുള്ള ജനത എന്ന നിലയിൽ ശ്രേഷ്ഠമായുള്ളത് കയ്യിലുള്ളതുപോലെ നമുക്ക് ജീവിക്കണം. കണ്ണാടികളുമായി നടക്കുവാനുല്ലാ..സ്വയം കണ്ണാടികളായി തീരുവാൻ ശ്രമം ഉണ്ടാകണം. ദൈവത്തിന് ഇഷ്ടമുള്ളതൊക്കെ മറ്റുള്ളവർ എന്നിൽ കണ്ടെത്താൻ ഇടയാകണം. കാണുന്ന സ്വപ്നങ്ങൾ വയസ്സുകാലം വരെ ഓടുവാൻ നമ്മെ പ്രേരിപ്പിക്കുന്നതാകണം. നിനക്ക് അരികിലായി ഒരു പുഴ ഒഴുകുന്നുണ്ട് ആ പുഴ നിന്നിലേക്ക് ഒഴുകിയെത്തുന്ന നിമിഷമാണ് കാത്തിരിക്കേണ്ടത്. അരുവികൾ ഒഴുകി ഒരുമിച്ച് ഒരു പുഴയിലെത്തിച്ചേരുമ്പോൾ അതിന് പുതിയ പേര് ലഭിക്കുന്ന പോലെ നിന്നെയും പുതിയ പേരിൽ ആളുകൾ വിളിക്കട്ടെ....'ദൈവത്തിന്റെ മനുഷ്യൻ.'


ഷിബിനച്ചൻ CMI

Tuesday, March 28, 2023

എനിക്ക് ദാഹിക്കുന്നു

 *എനിക്ക് ദാഹിക്കുന്നു* 


ഒരു ഇൻസ്റ്റഗ്രാം റീൽ കണ്ട് മൊബൈൽ താഴെ വെച്ചു. വല്ലാതെ ചിന്തിപ്പിച്ച ഒരു വീഡിയോ... ഒരു കൊച്ചു കുഞ്ഞ് റോഡിൽ പൊട്ടി ഒഴുകുന്ന പൈപ്പ് വെള്ളം, ചെറിയ കപ്പിൽ കോരി കുടത്തിൽ നിറക്കുന്നു. അതിൽ നിന്ന് അവൻ കുടിക്കുകയും ചെയ്യുന്നു. അടുത്ത ഒരു മണിക്കൂർ കഴിഞ്ഞാൽ എനിക്ക് കുടിക്കാൻ വെള്ളം ഇല്ല എന്ന അവസ്ഥ തിരിച്ചറിയുന്നവന്റെ സുരക്ഷിതത്വബോധം എന്താണ്?...കുറച്ചുകൂടി സൗമ്യമായി ഇതിനെ ചിന്തിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു. നിഷ്ഫലം....വിശപ്പിനെ ജലം കൊണ്ട് പിടിച്ചുനിർത്താം എന്നിരിക്കെ ദാഹത്തെ പിടിച്ചു നിർത്തുവാൻ ഒന്നുമില്ലെങ്കിൽ ഉള്ള അവസ്ഥ എന്താണ്.... മരണത്തോളം വരും അത്....എന്തു പറഞ്ഞാണ് നമുക്ക്  ഇത്തരണക്കാരുടെ സങ്കീർണതകളെ അഡ്രസ് ചെയ്യാൻ പറ്റുക.

എന്തു വേദങ്ങളാണ് നമുക്ക് ഇവരുടെ കർണ്ണങ്ങളിൽ ഓതാൻ ആവുക... വെള്ളം കുടിക്കുവാൻ ഉണ്ടായിട്ടും സമയാസമയങ്ങളിൽ വെള്ളം കുടിക്കാതിരുന്നതിന്റെ ശാരീരിക സങ്കീർണത പേറിയാണ്  ഈ എഴുത്തു പോലും ഞാൻ എഴുതി തീർക്കുന്നത്...വെള്ളത്തോളം സത്യമായിട്ടുള്ളത്  ഒന്നുമില്ലാത്തപോലെ.. ജീവരക്തത്തിൽ പോലും വെള്ളം വരുന്നത് അങ്ങനെ ഒരു അർത്ഥത്തിൽ ആയിരിക്കും...വെള്ളത്തിന് വേണ്ടി മനുഷ്യർ പട വെട്ടുന്ന ദുര്യോഗം ഭൂമിക്ക് ഉണ്ടാവാതിരിക്കട്ടെ..

 എനിക്ക് ദാഹിക്കുന്നു എന്ന കാൽവരി മൊഴിയിൽ ക്രിസ്തു തികച്ചും അസ്വസ്ഥനായിരുന്നില്ലെ..?നീണ്ട മണിക്കൂറുകളിലെ പീഡനങ്ങൾക്കും പരാക്രമങ്ങൾക്കും ഒടുവിൽ ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ ഒരുവനെ... ആത്മാക്കൾക്ക് വേണ്ടിയുള്ള ദാഹം എന്ന് അതിനെ കാലങ്ങൾക്കപ്പുറം ദൈവശാസ്ത്ര മഹത്വത്തോട് കൂടി നമ്മൾ അവതരിപ്പിക്കുമ്പോൾ മനുഷ്യൻ എന്ന നിലയിലുള്ള ക്രിസ്തുവിന്റെ പ്രാണ വേദന അളക്കാൻ ആർക്കാണ് കഴിയുക.....ചെല്ലാനത്തും കോതാടും വൈപ്പിനിലും (വേറെ എവിടെയെങ്കിലും ഒക്കെ ഉണ്ടോ എന്ന് അറിയില്ല )കുടിവെള്ളം കിട്ടാതെ നട്ടംതിരിയുന്ന ജനങ്ങൾ ഉണ്ടത്രേ. അവർ എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത് എന്ന് മര്യാദക്ക് മനസ്സിലാക്കാൻ പോലും കഴിയുന്നില്ല...കാരണം ഒരിക്കലും വെള്ളംകുടി മുട്ടാത്ത ചിലരുണ്ടത്രേ.. ഞാനും ആ ഗണത്തിൽപ്പെട്ടവൻ തന്നെ...


 ഷിബിനച്ചൻ  CMI

Friday, October 1, 2021

*ഇരുട്ട്*

 *ഇരുട്ട്*


ആകാശം മുട്ടെ വളർന്നു കൊണ്ടിരിക്കുന്ന ചില കോമരങ്ങൾ മനസ്സിലുണ്ട് എന്ന് സമ്മതിച്ചുകൊണ്ട് എഴുതാം. ആദർശവാനായ ഒരു എഴുത്തുകാരനായിത്തീരുവാനുള്ള ശ്രമം നന്നായി നടക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇരുട്ടിൽ ഒളിപ്പിച്ചുവച്ച് കൊണ്ട് നടക്കുന്ന മഹാവ്യാധികൾ വിരലിലെണ്ണാവുന്ന അത്ര ഉണ്ട് എന്ന് താൽപര്യമില്ലെങ്കിലും സമ്മതിച്ചു തരുന്നു. 'കണ്ണിലാകെ ഇരുട്ട് കയറുന്നതുപോലെ' എന്ന ഒരു സിനിമ ഡയലോഗ് ഓർമ്മ വരുന്നു. ഇരുട്ട് ഒരു സാമാന്യനാമം ആയിരിക്കുമല്ലേ..? സങ്കടങ്ങളുടെ കടലിന്റെ പേര് ഇരുട്ട്, അരുതായ്മകളുടെ കൂമ്പാരത്തിന്റെ പേരും ഇരുട്ട്. ഇരുട്ടിനെ വല്ലാതെ നിഷേധാത്മകമാക്കിയ മഹാപാപികളോട് പുച്ഛം തോന്നുന്നു. ഇരുട്ട് ഉണ്ടെങ്കിലേ നിങ്ങൾ പറഞ്ഞു തരുന്ന വെളിച്ചത്തിന്  പ്രസക്തിയുള്ളൂ.  എപ്പോഴും വെളിച്ചത്തിൽ ആയിരിക്കുവാൻ പറ്റില്ലതാനും. ഇരുട്ട് അനിവാര്യമാണ്; സങ്കടങ്ങളെ ഒളിപ്പിക്കാൻ. ആരുമറിയാതെ നമ്മൾ നമ്മളാവാറില്ലേ.... ഞാൻ എത്രകണ്ട് തലകുത്തിമറിഞ്ഞാലും വ്യവസ്ഥാപിത നിഷേധാത്മകത ആയ ഇരുട്ടിനെക്കുറിച്ച് എഴുതാതിരിക്കാൻ ആവില്ല. വെളിച്ചം നഷ്ടപ്പെടുത്തുന്നത് എന്തും ഇരുട്ട്; ഈ വെളിച്ചം സ്നേഹമാകാം, സൗഹൃദമാകാം, സമാധാനമാകാം, ആരോഗ്യമാകാം, വിശുദ്ധിയാകാം. ബൈബിളിൽ അതിമനോഹരമായ ഒരു വചനമുണ്ട്; "മറ്റുള്ളവർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ" (മത്തായി 5 :16) ഇരുട്ടുകൾ മാറി വെളിച്ചം ഉണ്ടാകുവാൻ കൊതിക്കുന്ന വല്ലാതെ ഇരുണ്ടു പോയ ജന്മങ്ങൾ ഉണ്ട്. വിശപ്പകലാൻ, പ്രതിസന്ധി മാറാൻ,കെട്ടിപ്പുണരാൻ, ദൈവസാന്നിധ്യത്തിലാകാൻ, അങ്ങനെയങ്ങനെ... ഈയാംപാറ്റകളുടെ ജീവിതത്തിലെ വൈരുദ്ധ്യാത്മകത ഓടിയെത്തുകയാണ്; ഇരുട്ടിൽ ജീവൻ നിലനിർത്തുന്നു, വെളിച്ചത്തിൽ വന്ന് സ്വയം ജീവൻ പൊലിയിച്ചു കളയുന്നു. ഇരുട്ട് എന്ന ഒരു പ്രതിഭാസം ഇല്ലത്രെ; വെളിച്ചം തീരെ ഇല്ലാതായി പോകുന്ന അവസ്ഥയെ ഇരുട്ട് എന്ന് വിളിക്കുന്നു എന്നുമാത്രം. ഇരുട്ടുകളായി ഗണിക്കപ്പെടുന്ന ചില ആരോപണങ്ങളുടെ പുകമറ മാറ്റാൻ പോലും പോലും ധൈര്യം ഇല്ലാത്തവരായി വളരെ fragile പോകുന്നുണ്ടോ ഞാനും നീയും..? തമസ്സോമ ജ്യോതിർഗമയ.


ഷിബിനച്ചൻ CMI

Thursday, September 30, 2021

ഭയപ്പാടുകൾ

 *ഭയപ്പാടുകൾ*


നിർത്തിയ ഇടങ്ങൾ മുഴുവൻ ഭയചകിതമായിരുന്നു. മരണവീട്, അപകടം നടന്ന റോഡ്, കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം താമസിച്ച സ്ഥലം. കുറച്ചധികം ആളുകളുള്ള ഒരു സ്ഥലത്തെത്താൻ വേഗത വർദ്ധിപ്പിച്ചു. മനസ്സിലാക്കിയത് ഇങ്ങനെയാണ്; ഒറ്റയ്ക്കാണെന്ന് മനസ്സ് ഗ്രഹിക്കുന്ന ഇടത്താണ് ഭയം (Fear of loneliness). ഓരോ social interaction ലും energy സ്വീകരിച്ച് മുന്നോട്ടു പോകുന്ന ഒരു extrovert നെ പോലെ ബന്ധങ്ങളിൽ ആയിരിക്കുവാൻ മനുഷ്യൻ ആഗ്രഹിക്കുന്നത് അവന്റെ existential need ആണ്. അങ്ങനെയെങ്കിൽ ഏക മകൻ നഷ്ടപ്പെട്ട വിധവയായ അമ്മയാണ് ആണ് ലോകത്തിലെ ഏറ്റവും വലിയ സങ്കടക്കടൽ. തനിച്ചായി പോകുന്ന മുറിവുകൾ എങ്ങനെയാണ് ഉണക്കാനാവുക. Interdependancy എന്നൊക്കെ തത്ത്വശാസ്ത്രത്തിൽ പഠിച്ചത് ഓർമ്മ വരുന്നു. എനിക്ക് നിന്നിൽ നിന്നും നിനക്ക് എന്നിൽ നിന്നും എന്തൊക്കെയോ സ്വീകരിച്ചു മുന്നേറാനുണ്ട്. സ്വന്തമായി കൃഷി ചെയ്യാത്ത ഞാൻ ആരോ കൃഷി ചെയ്തു ഉല്പാദിപ്പിച്ച ഉൽപ്പന്നം ഭക്ഷിച്ചു ജീവിക്കുന്നു; interdependancy യെ ഇത്രയും ലഘൂകരിക്കണം എന്നാണ് എന്റെ അഭിമതം. പരസ്പരം ഒരു സ്നേഹ വലയത്തിൽ ആകാതെ നമുക്ക് ജീവിക്കാൻ സാധിക്കാതെ വരട്ടെ. പെട്ടെന്നൊന്നും മരിച്ചു പോവില്ല എന്നുള്ള മിഥ്യാബോധം നമ്മെ വല്ലാതെ 'ഒറ്റയാൻ' മാരാകുന്നുണ്ട്. സ്നേഹം, മനുഷ്യപറ്റ് തുടങ്ങിയ വാക്കുകളൊക്കെ ഉറപ്പിച്ച് പറയാൻ കഴിയുന്ന ഒരു ജനത ഉണ്ടാകണം. സ്നേഹത്തിന് നിരക്കാത്തത് ഉണ്ടാകരുത് എന്ന  ജീവിതമാനദണ്ഡം ഉണ്ടാകണം. 'ഒറ്റയ്ക്കായി' പോകുന്ന ഭയപാടുകളിൽ നിന്നും 'ഒരുമിച്ച്' ആകുന്ന സുസ്ഥിതിയിലേക്ക് നമുക്ക് നടന്നു നീങ്ങാം. ആശ്രമത്തിന്റെ ബഹുനില കെട്ടിടത്തിൽ ഒറ്റയ്ക്കായി പോയപ്പോൾ ഞാൻ തീരെ അസ്വസ്ഥനായി പോയി എന്ന് ഞാൻ സമ്മതിക്കണമല്ലോ. ഒരു പാതി ദിവസത്തിന്റെ ഒറ്റപ്പെടലിൽ ഞാൻ ഇത്രയും അസ്വസ്ഥപ്പെട്ടെങ്കിൽ ജീവിതവഴിയിൽ ഒറ്റപ്പെട്ടു പോയവരുടെ ഭയപ്പാടുകൾ എന്തായിരിക്കും..?


ഷിബിനച്ചൻ

Wednesday, July 14, 2021

തെറ്റും ശെരിയും

 *തെറ്റും ശെരിയും* 


അക്ഷരങ്ങൾ വ്യക്തങ്ങളാകണേ എന്നൊരു പ്രാർത്ഥനയാണ് മനസ്സിൽ ആദ്യം. എന്റെ ശെരികളെ നീ തെറ്റായി വായിക്കാതിരിക്കാനും, എന്റെ തെറ്റുകളെ നിനക്കു ശെരിയായി തോന്നാതിരിക്കാനും. തെറ്റിനെയും ശെരിയെയും കുറിച്ച് സാരമായി തന്നെ എന്തെങ്കിലും എഴുതണം എന്ന് വിചാരിച്ചിട്ടു നാളുകൾ ഏറെയായി.'അക്ഷരഭാരം' താങ്ങാനാവാതെ നീ സ്വയം കുറ്റപ്പെടുത്തുകയോ, വിഷമിക്കുകയോ ചെയ്താൽ, കൂടെയെത്താൻ ഉള്ള വേഗത എനിക്കിനി ഉണ്ടാകില്ല. എന്താണ് എന്നിലെ തെറ്റും ശെരിയും തീരുമാനിക്കുന്നത്? സമൂഹമാണോ, എഴുതപ്പെട്ട നിയമങ്ങൾ ആണോ, മനസാണോ..? നൂറിൽ എൻപത് പേർ തെറ്റു ചെയ്താൽ, ഭൂരിപക്ഷടിസ്ഥാനത്തിൽ അത് ഏറെക്കുറെ ശെരിയിലേക് വരുന്ന കാലത്തിന്റെ പോരാളികൾ ആണ് നമ്മൾ. നിശബ്ദത ഭീരുത്വമാണെന്നറിഞ്ഞിട്ടും, ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ ഓർത്തു, നീതിനിഷേധങ്ങൾക്കെതിരെ മൗനം സ്വീകരിക്കുന്ന ഒരു തെറ്റ് ഞാനും,നീയും,നമ്മളും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ' വല്ലാത്ത കാലമാണ്, വിവേകത്തോടെ നോക്കിയും കണ്ടും ചെയ്യണം' എന്ന ചില പ്രായമേറിയ അഭിപ്രായങ്ങൾ പലപ്പോഴും എന്റെ ശെരികൾക്ക് ബലക്ഷയം വരുത്തുന്നുണ്ട്. തെറ്റും ശെരിയും മാത്രം തൂക്കിയളക്കുന്ന വർത്തമാനകാലഘട്ടത്തിന്റെ ശാപഗ്രസ്തരാണ് നമ്മൾ. സ്നേഹത്തെയും വിശ്വാസ്യതയെയും വിശുദ്ധിയെയും മാനദണ്ഡമാക്കുന്ന ഒരു തലമുറയ്ക്കായി നമ്മുക്ക് വഴിമാറികൊടുക്കാം. നിന്റെ നിലപാടുകളുടെ ശെരികളെ ഞാൻ ഇനി അളക്കില്ല, കുറ്റപ്പെടുത്തില്ല, അതിന്റെ തീവ്രത അളക്കാനുള്ള ഏകകം എനിക്കിനി നേടാനുമാവില്ല. എല്ലാവർക്കുമുണ്ട് അവരവരുടേതായ ശെരികൾ; അപരന് ഉപദ്രവമാകാത്ത ശെരികൾ മനസ്സിനെ നയിക്കട്ടെ. അതിജീവനത്തിന്റെയും സത്യസന്ധതയുടെയും പേരുകൾ ഇട്ട് കാലം അതിനെ അടയാളപ്പെടുത്തട്ടെ. ബൈബിൾ പറയുന്നുണ്ട്, "നീ വലത്തോട്ടോ, ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം ശ്രവിക്കും, ഇതാണ് വഴി, ഇതിലെ പോകുക"(ഏശയ്യ 30:21). ഈശ്വരസാന്നിദ്ധ്യം മാത്രം നിന്റെ ശെരികളെ അളക്കട്ടെ.


                       ഷിബിനച്ചൻ CMI

Sunday, June 6, 2021

സ്നേഹസന്ദേഹം

 *സ്നേഹസന്ദേഹം* 


സ്നേഹത്തെക്കുറിച്ച് സന്ദേഹിക്കാത്തവർ ആരുമുണ്ടാകില്ല. ചില കുട്ടികൾ ഇടയ്ക്ക് ചോദിക്കും 'അച്ചന് എന്നെ ഇഷ്ടമാണോ...? വാക്കുകൾക്ക് നിർലോഭം വരുത്താതെ മറുപടിയും കൊടുക്കും. 'നീ എന്റെ മുത്തല്ലേ'...എന്ന്. മുപ്പതുകാരന്റെ മനസ്സുകൊണ്ട് ഏഴോ എട്ടോ വയസ്സുള്ള കുരുന്നുകളുടെ മനസ്സിനെ അളക്കുവാൻ തുനിയരുതല്ലോ. എന്നാൽ  മുതിർന്നവരുടെ കാര്യത്തിൽ ഈ അളവ് ഇടവിടാതെ വന്നു പോകുന്നുണ്ട്. നിഷ്കളങ്കത ഇല്ലാത്തതുകൊണ്ട് ഭയന്നും സംശയിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നത് ഒരു ശരാശരി ഇരുപതോ മുപ്പതോ വയസ്സുകാരന്റെ തലവരയാണ്. നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ഉള്ളംകയ്യിൽ നമ്മൾ സമ്മാനിച്ചത് എന്താണ്...? പുനർ വിചാരണ ചെയ്യണം. അത് സ്നേഹമല്ലായിരുന്നെകിൽ തിരുത്തലുകളുടെ ലോകത്തിലേക്കാണ് നമ്മൾ ഇനി പ്രവേശിക്കുന്നത്. നാം ശരിക്കും നമ്മുടെ ഉറ്റവരുടെ തന്നെയാണോ? അവർ നമ്മളെ own ചെയ്യുമോ? ആസിഡ് ആക്രമണത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ വാക്കുകൾ ഇൻസ്റ്റാഗ്രാമിൽ എവിടെയോ വായിക്കാനിടയായി. കണ്ണാടിയുടെ മുൻപിൽ നിൽക്കുമ്പോൾ സ്വയം ഒരു ചാക്ക് കഷണം മാത്രമാണെന്ന് ചിന്തിച്ചിരുന്ന അവളെ പ്രണയിക്കുവാൻ ഒരു പുരുഷൻ വന്നു. 'നീ എന്റെതാണെന്ന്' ചേർത്തുപിടിച്ചു പറഞ്ഞു. അവർ ഇന്ന് ദമ്പതിമാരാണ്. ഈ ലോകം വീണ്ടും മനോഹരമായി തുടങ്ങുകയാണ്.  ഇവിടെ ജീവിക്കുവാൻ ഇനിയും ഇഷ്ടം ബാക്കി നിർത്തണം. ഉന്മാദങ്ങളില്ലാതെ നീ എന്റേതാണെന്നു ഉറപ്പിച്ച് പറയുവാൻ നമുക്ക് ഇനിയും ആകുമോ?..ചെറിയ നേരങ്ങൾ കഴിഞ്ഞാൽ ജീർണ്ണിച്ചു പോകുന്ന  ദുർബലങ്ങളായ  അനുരണനങ്ങൾ ആണോ എന്നിൽ ഉള്ളത്?  സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന് പറഞ്ഞ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ക്രിസ്തു എന്നാണ് അദ്ദേഹത്തിൻറെ പേര്. കാലങ്ങളോളം അവിസ്മരണീയമായി ഇത് മുഴങ്ങിക്കേൾക്കാനാണത്രെ.. അവൻ കുരിശു തെരഞ്ഞെടുത്തത്. നീ എന്നെ എന്തോരം സ്നേഹിക്കുന്നു..?  കുരിശിൽ ആണിയടിച്ചു വച്ചിരിക്കുന്ന കൈകളെ കുറച്ചുകൂടി ബലം പിടിച്ചു വിരിച്ച്‌ നെഞ്ചുന്തി അവൻ പറഞ്ഞു 'ഇത്രത്തോളം'.  അതിനുശേഷം അവൻ മരിച്ചു. ഉപാധികളില്ലാതെ സ്നേഹിക്കുകയും, നിറവും നെറിവും പകരുകയും ചെയ്യുന്നവർക്കാണ് ക്രിസ്തുശിഷ്യരിൽ ഇടം കിട്ടു എന്നാണെങ്കിൽ... ഇനി എന്നാണാവോ....?


ഷിബിനച്ചൻ CMI

Saturday, May 22, 2021

ചോദ്യോത്തരം

 *ചോദ്യോത്തരം* 


ചോദ്യങ്ങളുടെ ജീവിതത്തിലേക്ക് ആണ് ഇനിയുള്ള ക്ഷണകത്തുകൾ. ഉത്തരങ്ങൾ തേടി ഇനി അലച്ചിലുകൾ ഇല്ല. എല്ലാ ചോദ്യങ്ങളുടെയും ഉത്തരം 'നീ' യാണ്. ആലസ്യങ്ങളാൽ ചിന്തകൾ ദീപ്തമാകാത്ത ശാപം പേറി മനുഷ്യരാശി അലയുകയാണ്. ചിന്തയാണല്ലോ ചോദ്യങ്ങളുടെ മാതാവ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നീയാണ് എന്നു ഉപസംഹരിക്കാൻ ഒത്തിരി ആഴങ്ങളിലേക്ക് പോകേണ്ടി വരും എന്നു ഉറപ്പാണ്. വാത്സല്യമുള്ള അപ്പനാണോ, സ്നേഹമൂട്ടുന്ന അമ്മയാണോ, ചേർത്തുനിർത്തുന്ന സുഹൃത്താണോ..എല്ലാ ചോദ്യങ്ങളും 'നീ' എന്ന ഉത്തരത്തിൽ അവസാനിക്കണം. 'ആരാണ് എൻറെ അയൽക്കാരൻ' എന്ന മനോഹരമായ ചോദ്യത്തിന്റെ ഉത്തരമാണ് 'നല്ല സമരിയക്കാരൻ.' ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നവരൊക്കെ നെഞ്ചിലേറ്റിയ ഉത്തരം. ചോദ്യങ്ങൾ ഇല്ലാത്ത ഉത്തരങ്ങൾ തേടിയുള്ള മണ്ടത്തരങ്ങൾ നമുക്കിനി പറ്റാതിരികട്ടെ. നീ എനിക്ക് ആരാണ്? നീ എനിക് എന്താണ്? അഹം പിളർത്തുന്ന  ചോദ്യങ്ങൾക്ക് ഉത്തരം ആകുവാൻ നിനക്ക് കഴിയുമോ? സംബോധന ചെയ്യാതെ പോയ അനേകം ചോദ്യങ്ങളുടെ പേറ്റുനോവുമായി നിനക്കു അടുപ്പമുള്ള ഇത്തിരി പേർ അലയുന്നുണ്ട്; നങ്കൂരങ്ങൾ ഇല്ലാതെ അകന്നുപോകുന്ന കപ്പലുകൾ പോലെ. പാകമാകാത്ത ചോദ്യങ്ങൾ ഒളിപ്പിച്ചു വെച്ച് ഒരു പുതുതലമുറയും വളർന്നുവരുന്നുണ്ട്. നീതിക്കും ഏകതക്കും മനുഷ്യത്വത്തിനും വേണ്ടി ചോദ്യങ്ങൾ ചോദിക്കുന്നവരെ കുഴിച്ചുമൂടരുത്.  ഭൂമിയിൽ സ്നേഹത്തിന്റെ പടയാളികളാകുവാൻ സാധ്യതയുള്ള വിത്തുകളാണ് അവർ. ഒരു കുരുവിനുളിൽ എത്ര ആപ്പിൾ ഉണ്ടെന്നു എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത പോലെ, കയ്യിൽ ഒതുക്കാൻ കഴിയാത്ത വിധം സ്നേഹം പടർത്തുവാൻ അവർക്ക് കഴിയും, തീർച്ച. നഷ്ടപ്പെടുത്താൻ നമ്മുക്ക് ഇനി ചോദ്യങ്ങളില്ല. എല്ലാ ചോദ്യങ്ങളും നിന്നിലും എന്നിലും എത്തട്ടെ.സ്നേഹം നീ,വിശ്വസ്തത നീ, വിശ്വാസം നീ, കരുണ നീ, മാനവികതയും നീ..കുറേ കൂടി ഗൗരവപരമായ ചുവടുകൾ എടുക്കാൻ സമയമായി. ഇവിടെ പണ്ട് മനുഷ്യർ ഉണ്ടായിരുന്നു. സാംസ്കാരികരൂപവും മൃഗസ്വഭാവവുമുള്ളവർ. ഞാനും നീയും അതിൽ ഇല്ലായിരുന്നു. ഇനി ഉണ്ടാകുകയും അരുത് ...


ഷിബിനച്ചൻ CMI

Wednesday, May 5, 2021

അപായം

 *അപായം* 


ഭൂമിയുടെ അവസാനത്തെ അപകടം പിടിച്ച കളിയാണിത്. അവളും ശ്വാസം പിടിക്കാൻ ഇടം കണ്ടെത്തുകയാണ്.  നമ്മൾ സാധാരണക്കാർക്ക് ഭേദിക്കാൻ ആവാത്തവിധം ഈ കളി മുറുകുകയാണ്. ഭീതിയുടെ അപായമണികൾ എങ്ങും മുഴങ്ങുന്നു. ഓരോ ദിവസവും ലക്ഷണപിശക് ഉള്ളതായി മാറുന്നു. വളർച്ചയും സമ്പത്തും സുസ്ഥിതിയും മാത്രം ജീവിതമാനദണ്ഡങ്ങളായി നമ്മൾ മാറ്റി എഴുതിയപ്പോൾ മുതൽ അവൾ ശ്വാസമടക്കി പ്രതികാരത്തിന് ഒരുങ്ങുകയായിരുന്നു. സ്നേഹത്തെ നമ്മൾ sideline ചെയ്തു.ഭൂമിയെ നമ്മൾ സ്നേഹിക്കാൻ മറന്നു. അവളിലെ പച്ചപ്പിനെ, വ്യതിരക്തതയെ,മൂല്യസമ്പത്തിനെ ഒക്കെ നമ്മൾ വിറ്റു. ബന്ധങ്ങളെയും നമ്മൾ ആനുകൂല്യത്തിന്റെ തട്ടിൽ അളന്നു. എനിക്കെന്ത് ലാഭം? എന്നുള്ളതായിരുന്നു നിന്നെ സ്നേഹിക്കുവാൻ ഞാനെടുത്ത അളവ്. ഫലമോ ആശുപത്രി വരാന്തകളിലും വീട്ടുഉമ്മറങ്ങളിലും ഞാൻ അഴിഞ്ഞു ഒടുങ്ങുകയാണ്. അല്ലെങ്കിൽ മരിച്ചവരെപ്പോലെ ഭീതിയിൽ വിറങ്ങലിക്കുകയാണ്. എല്ലാവർക്കും ഇടമുള്ള വിരിവാർന്ന ജീവിതം ഇല്ലാതെ പോയതിന്റെ ശാപം. സൗഖ്യത്തിന്റെയും സ്വസ്ഥതയുടെയും ജീവിതയാമങ്ങൾ തേടിയുള്ള യാത്രയിൽ ഇനി ശക്തമായി സംബോധന ചെയ്യേണ്ടത് സ്നേഹമാണ്. നിയമവാഴ്ചയുടെ മാനദണ്ഡം നീതിയേക്കാൾ, സ്നേഹം ആയിരുന്നെങ്കിൽ എന്നു യുക്തിരഹിതമായി പോലും ചിന്തിക്കാനും വാദിക്കാനും ആണ് എനിക്കിഷ്ടം. ഒന്ന് പുറത്തിറങ്ങി എല്ലാവരെയും ഒന്ന് കണ്ടു സന്തോഷിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നമ്മൾ ചിന്തിച്ചു പോകുന്നില്ലേ? ഇനി തോൽക്കാൻ തരമില്ല. കുടുംബം,സൗഹൃദം, ജോലി, വ്യവഹാരങ്ങൾ എല്ലാത്തിലും സ്നേഹം നിറയ്ക്കണം. നിനച്ചിരിക്കാതെ പരിചയമുള്ളവർ പോലും,ഒരു വാക്കുപോലും പറയാതെ മരിച്ചു പോകുമ്പോൾ, സങ്കടപ്പെടുകയും ജീവിതം ഭീതിദമാവുകയും ചെയ്യണം; സ്നേഹം കൊണ്ട് കെട്ടിപ്പെടുക്കാത്ത ഇടങ്ങളിൽ ജീവിക്കുവാൻ ഭൂമി നിന്നെ അനുവദിക്കില്ലെന്ന്. അപരന് അപായം വരുത്തില്ലെന്നും, സ്നേഹം കൊണ്ട് തലോടുന്ന ബന്ധങ്ങളും സൗഹൃദങ്ങളും,ജീവിതങ്ങളും ആസന്നമാണെന്നുമുള്ള ഒരു പച്ചപ്പുള്ള സ്വപ്നം മനസ്സിൽ നിറയുന്നു. ഭൂമിയെ, നിന്നോട് മാപ്പ്‌, ഇനിയും ഇതിനെ കഠിനമാക്കരുതെ...


ഷിബിനച്ചൻ CMI

Friday, March 12, 2021

മൗനം

 *മൗനം* 


'ശബ്ദത്തിൻറെ ഉച്ചസ്ഥായി മൗനം' -  ഒരു സിനിമയിൽ കേട്ടത് ഓർക്കുന്നു. മൗനം തപസ്യയായി ജീവിക്കുന്ന ഋഷിവര്യന്മാരുടെ  മൗനത്തെ പരാമർശിക്കുന്നില്ല. ജീവിതത്തിൽ മൗനശാപം ഏൽക്കേണ്ടിവന്നവർക്ക് വേണ്ടിയുള്ള ദൈവത്തോടുള്ള എന്റെ നിവേദനമാണിത്. സഹനത്തിന്റെ ഉച്ചസ്ഥായി മൗനം. 'എന്തുപറ്റി.. എന്താ പറ്റിയത് എന്ന് പറ?...'ഏയ് ഒന്നുമില്ല ....ഒന്നുമില്ലാന്നേ..' ഇവർക്കു വേണ്ടിയാണ് ആണ് ഇന്നെന്റെ ശബ്ദം. അലറുന്ന മൗനങ്ങളെ ചുണ്ടിൽ ചുമക്കുന്നവർ. ഞാൻ കണ്ട ഓരോ മനുഷ്യനിലും ഉണ്ട് വായിച്ചു തീർക്കാൻ സാധിക്കാത്ത മൗനനൊമ്പരങ്ങൾ. വീട് കാക്കുന്ന അച്ഛൻ വീടു വിട്ടിറങ്ങുമ്പോൾ പട്ടിണിയാകുന്ന കുഞ്ഞു മൗനങ്ങൾ. കൂട്ടിക്കിഴിച്ചു വെച്ച കണക്കുകൾ അനുവാദമില്ലാതെ പടിയിറങ്ങുമ്പോൾ  നെഞ്ചുപൊട്ടുന്ന അപ്പന്റെ മൗനം. കാത്തുസൂക്ഷിച്ച നിറങ്ങൾ കവർച്ച ചെയ്യപ്പെടുമ്പോൾ വളപ്പൊട്ടുകൾ കണക്കേ ചിതറുന്ന പെൺ മൗനങ്ങൾ. ഏട്ടൻ തനിച്ചാക്കുമ്പോൾ പെരുവഴിയിൽ വീട് മറന്നു നിൽക്കുന്ന പെങ്ങൾ മൗനങ്ങൾ. കരിന്തിരി കത്തുന്ന കുടുംബ ബന്ധങ്ങളെ  ഓർത്തു  വീട്ടുമ്മറങ്ങളിൽ കരഞ്ഞു ജീവിക്കുന്ന അമ്മ മൗനം. (വാക്കുകളുടെ തീവ്രതയ്ക്ക് ജിബുവിന്റെ ബാബൂളിനോട് കടപ്പാട്). അകലേക്ക് പോകുന്തോറും കാറ്റിൽ മുങ്ങിപ്പോകുന്ന ശബ്ദപ്രതിനിധി പോലെ ഒലിച്ചു ഒഴുകി തീരുകയാണ് ആണ് പല ജീവിത മൗനങ്ങളും. അക്ഷരങ്ങൾക്കു ഉള്ളിൽ നിറച്ചു വച്ചിരിക്കുന്ന മൗനം കാണുമ്പോൾ  നമ്മുടെ മനസ്സ് ഒന്നാണെന്ന് തോന്നുന്നുവോ? ഒരുപക്ഷേ ആയിരിക്കാം... ഒരുപക്ഷേ...  ജീവിതത്തിലും ഹൃദയത്തിലും ചുണ്ടിലും മൗനം ഇല്ലാതെ ഒഴുകുമ്പോൾ മറ്റുള്ളവരുടെ മൗനത്തിൻ തീവ്രത അളക്കാൻ തക്ക മാപിനി എൻ കൈകളിൽ ഇല്ലാതെയാവുന്നു . എനിക്കൊപ്പം ജീവിക്കുന്ന നീ പണ്ടേ മരിച്ചു കഴിഞ്ഞു എന്ന് നിന്റെ മൗനം എന്നോട് മന്ത്രിച്ചത് ഞാൻ കേട്ടതേയില്ല. പിറകിൽ അലറുന്ന മൗനങ്ങൾ ഒന്നുമറിയാതെ നമ്മളിൽ ചിലർ ഇങ്ങനെ ജീവിതം ജീവിച്ചു തീർക്കുന്നു. സമാന്തരരേഖകൾ പോലെ, ഒരിക്കലും കൂട്ടിമുട്ടേണ്ടി  വരില്ല എന്ന ഉറപ്പോടെ.


                        *ഷിബിനച്ചൻ CMI*

Sunday, March 7, 2021

എഴുത്ത്

 *എഴുത്ത്* 


വല്ലാതെ ഉലയ്ക്കുന്ന ഒന്നാണ് എഴുത്ത്. അക്ഷരങ്ങൾക്ക് ചതിക്കാനാവില്ല. അതുകൊണ്ടല്ലേ, പുസ്തകങ്ങളും വായനകളും ഒക്കെ വല്ലാതെ അത്ഭുതം സൃഷ്ടിക്കുന്നത്. വായനയുള്ളവനെ തോല്പിക്കാനാവില്ല. വിപ്ലവകരമായ മാറ്റങ്ങൾക്ക് തിരികൊളുത്താൻ വായനയ്ക്ക് ആകും. ശരീരവും ആത്മാവും പൊരുത്തപ്പെടാനാവാതെ, പരസ്പരം മല്ലടിച്ച സമയത്താണ് കുറെ പുസ്തകങ്ങളെ കൂട്ടുകാരാക്കിയത്.അഗ്നിച്ചിറകുകൾ, ആടുജീവിതം, ഓർഡിനറി....അങ്ങനെ വിരലിൽ എണ്ണാവുന്നവ. എന്റെ വായനക്ക് നിവൃത്തികേട് ആണ് കാരണം എങ്കിൽ, പലർക്കും അങ്ങനെയല്ല. അവരുടെ ആത്മാക്കളെ വായനയിൽ തളച്ചിടാനാണ് അവർക്ക് താല്പര്യം. കാരണമെന്തുമാകട്ടെ, വായിക്കുന്നവരെ ചുറ്റിപ്പറ്റി ഒരു വളർച്ച ഉണ്ട്. അവധാനപൂർവം 100 പേജ് ഉള്ള ഒരു പുസ്തകം വായിച്ചു തീർക്കുക എന്നത് ഒരു തപസ്യ ആണ്. ദ്രുതഗതിയിൽ ഉള്ള ജീവിതമാർഗത്തിൽ നഷ്ടപ്പെട്ടുപോകുന്ന ഒരു മൂല്യമായി ഇത്‌ മാറുന്നു എന്ന് പറഞ്ഞ വെക്കാൻ എനിക്കാകും. ആഴമുള്ള വായന ഇല്ലാത്തതുകൊണ്ട് ഇത് ആധികാരികമായി എഴുതി വെക്കാൻ എനിക് അപമാനം തോന്നുന്നു. വെളുത്ത പേപ്പറിലെ കറുത്ത വരികൾക്ക് അത്രമേൽ കരുത്തുണ്ടെന്നു പുരമുകളിൽ നിന്നു വിളിച്ചുപറയാൻ മോഹം. നിങ്ങളുടെ കൈപ്പത്തികൾ ഞാൻ കടമെടുക്കാം, നിശബ്ദതയിൽ വിറങ്ങലിച്ചു നിൽക്കുന്നവർക്ക് ഉത്തരമെഴുതികൊടുക്കാൻ എനിക് ഒത്തിരി കൈകൾ വേണം. അക്ഷരം കൊണ്ടു സൗഖ്യമേകാൻ എനിക് ആയിരം പേരെ വേണം. വല്ലാതെ നഷ്ടപ്പെട്ടുപോകുമ്പോൾ, ഉറകെട്ടുപോകുമ്പോൾ, നെഞ്ചിടിപ്പോടെ നിൽക്കുമ്പോൾ മിക്കവരും തുറന്നു വായിക്കുന്ന ഒരു ഗ്രന്ഥമുണ്ട്...ബൈബിൾ. അക്ഷരങ്ങളിലൂടെ ആത്മാവ് പകരുന്ന സൗഖ്യത്തിന്റെ പുസ്തകം. ചുണ്ട് വിറച്ച്, മങ്ങിയ കണ്ണുകൾ നനഞ്ഞു ആ പുസ്തകം വായിക്കുക; മറ്റേതോ കാലുകൾ നിന്റെ കൂടെ സഞ്ചരിക്കുന്നുണ്ടെന്നു നിനക്കു തോന്നും. നിന്റെ എല്ലാ നോവുകളിലും നിനക്കു     പിമ്പേ ആരോ ഉള്ളത് പോലെ തോന്നും. അവൻ നിന്നിലൂടെ ആണ് സഞ്ചരിക്കുന്നത്. കാരണം അവൻ ആദിമുതലേ ഉള്ള അക്ഷരമാണ്. ജീവൻ പകരുന്ന അക്ഷരം. ഒരു ഗദ്ഗദത്തിൽ അവസാനിപ്പിക്കട്ടെ...' ആരോടും മിണ്ടാത്ത ഒരു അനാഥൻ എന്റെ മനസ്സിൽ ഇരുട്ട്‌ തിന്നു കിടപ്പുണ്ട്..ഒരിക്കലെപ്പോഴോ വില കൊടുക്കാതെ വാങ്ങിയതാണവനെ. പേടിക്കാനൊന്നുമില്ല..എങ്കിലും, ജീവന്റെ പുസ്തകം അരികിലിരിക്കുമ്പോളും അവൻ എന്നെ കൊന്നുതിന്നുന്നുവോ എന്നു ഒരു സംശയം...'

                         *ഷിബിനച്ചൻ CMI*

Sunday, February 7, 2021

വെള്ളം..ഉപ്പുള്ള വെള്ളം

 *വെള്ളം...ഉപ്പുള്ള വെള്ളം*


'വെള്ളം' സിനിമ ഒറ്റയിരുപ്പിൽ കണ്ടുതീർത്തു. മനുഷ്യത്വമുള്ള കുറെ സിനിമകൾ ആണ് ഈ ആണ്ടിന്റെ സുകൃതം. അറിയാതെ കണ്ണിൽ വെള്ളം നിറയും ; ഉപ്പുള്ള വെള്ളം. യാതൊരുവിധ സ്ഥിരതയുമില്ലാത്ത അലംകോലപ്പെട്ട ജീവിതം. സ്വന്തബന്ധങ്ങളുടെ കാർക്കിച്ചുതുപ്പലുകൾ നാറുന്ന ഓടകളിൽ അയാൾ അയാളെത്തന്നെ മറന്നു കിടക്കുമ്പോൾ മുറിവുകൾ അത്രയും മറ്റുള്ളവർക്കു ആണ് (വാചകത്തിനു ജിബുവിനോട് കടപ്പാട്). മദ്യപാനം ഒരു കഠിനരോഗമായി ഒരാളുടെ ജീവിതത്തെ അപ്പാടെ വിഴുങ്ങുന്നത്, അപാരമായി ജയസൂര്യ എന്ന നടൻ അഭിനയിച്ചുകാണിക്കുമ്പോൾ, അതിൽ വിറങ്ങലിച്ചു നിന്നുപോകുന്ന അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ജീവിതങ്ങൾ വല്ലാതെ മുറിപ്പെടുത്തുന്നു. ദാരിദ്യം, മാനനഷ്ടം, മുച്ചൂട് മുടിക്കൽ...എല്ലാം നഗ്‌നമായി തന്നെ അവതരിപ്പിക്കപ്പെടുകയാണ്. അർത്ഥങ്ങളും ആഴങ്ങളും ഒത്തിരി ഉണ്ട് ഈ സിനിമക്ക്. മുരളിക്ക് മദ്യം ആണെങ്കിൽ..എനിക്കും നിനക്കും അത് മറ്റെന്തുമാകാം. ലഹരികൾ,ആർഭാടങ്ങൾ, പ്രവണതകൾ, ചതി, നിസ്സഹകരണം, അവിശ്വസ്തത...അങ്ങനെ എന്തും. നായകനുമായി ബന്ധപ്പെട്ടവരുടെ - അപ്പൻ,അമ്മ, ഭാര്യ,മകൾ എല്ലാവരുടെയും മുഖത്ത് കരിനിഴൽ മാത്രമാണ്; അരണ്ട വെളിച്ചം പകരുന്ന എണ്ണവിളക്ക് പോലെമാത്രം പ്രകാശിക്കുന്ന മുഖങ്ങൾ. തന്റെകൂടെയുള്ളവർ പലയാവർത്തി മരിക്കുകയും മുറിവേല്പിക്കപെടുകയും ചെയ്തു എന്ന മുരളിയുടെ തിരിച്ചറിവിൽ നിന്നു, അവന്റെ ഉയിർത്തെഴുന്നേൽപ്പ് ആരംഭിക്കുകയാണ്. ഈ സിനിമയുടെ കലാശകൊട്ടു മനസ്സിൽ നിറക്കുന്ന പ്രചോദനം നിസ്സീമമാണ്. വല്ലാതെ സത്യങ്ങൾ വിളിച്ചു പറയുന്ന സിനിമകൾ ഇനിയും ഉണ്ടാകട്ടെ. നിറയെ കറ പിടിച്ച ജീവിതങ്ങളിൽ നിന്നു പറന്നുയരാൻ അനേകർക്ക് ഈ സിനിമ ഹേതുവാകും...ഉറപ്പ്. 'ഒന്നും നഷ്ടപ്പെട്ടിട്ടില്ല, സ്വന്തം തീരുമാനത്തിൽ എല്ലാം തിരിച്ചുകൊണ്ടുവരാൻ സാധിക്കും'എന്നുള്ള ഒരാളുടെ ആത്മവിശ്വാസമാണ് ഈ സിനിമയുടെ കാതൽ. 'ഒരു ക്ലാസ്സിലെ 50 കുട്ടികളെ പഠിപ്പിക്കുന്നതിനെക്കാൾ, ഒരു സിനിമയിലൂടെ അനേകം പേരോട് സംവദിക്കാൻ സാധിക്കും' എന്ന് Sunday Holiday എന്ന സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നപോലെ, സിനിമകളെകുറിച്ച് എഴുതിപോവുകയാണ്..ഈ ആണ്ടിന്റെ സുവിശേഷം രചിക്കപ്പെട്ടതുപോലെ..


                   *ഷിബിനച്ചൻ CMI*

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...